10 April 2013

തകഴി ശിവശങ്കരപ്പിള്ള


                    രമണനോളം മലയാളികള്‍ മനസ്സില്‍ കൊണ്ട് നടന്ന മറ്റൊരു പ്രണയ കഥയുണ്ട്. കറുത്തമ്മയെ പ്രണയിച്ച പരീക്കുട്ടിയുറെ കഥ. കടല്‍ എന്ന സത്യവും പ്രണയം എന്ന കാല്പനികതയും മിത്തുകളും കൂട്ടിയിണക്കി മെനെഞ്ഞെടുത്ത കരുത്തുറ്റ കഥ" ചെമ്മീന്‍". അത് മലയാളി കൊണ്ടാടി. അതോടൊപ്പം തകഴിയെന്ന അനശ്വരനായ എഴുത്തുകാരനെയും.

1912 ഏപ്രില്‍ 17 നു ജനിച്ച അദ്ദേഹം പതിമൂന്നാം വയസ്സിലാണ് ആദ്യ കഥ എഴുതുന്നത്‌.തുടര്‍ന്ന് നൂറുകണക്കിന് കഥകളും പതിയെ നോവലിന്റെ ലോകത്തേക്കും കടന്നു ഇടതു പക്ഷത്തില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും കേന്ദ്ര കേരളസാഹിത്യ അക്കടമികളിലുംപ്രമുഖ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.

ഇരുപത്തി ഒന്ന്കഥാ സമാഹാരങ്ങളിലായി ഇരുനൂറോളം കഥകള്‍, മുപ്പത്തി ഒന്‍പതു നോവലുകള്‍, ഒരു നാടകം, ഒരു യാത്ര വിവരണം, മൂന്നു ആത്മ കഥകള്‍ അങ്ങനെ ബൃഹത്തായതാണ് തകഴിയുടെ സാഹിത്യസഞ്ചയം. 1934ലെ ത്യാഗത്തിന്റെ പ്രതിഫലം എന്ന കൃതിയാണ് ആദ്യമായി തകഴി എഴുതിയ നോവല്‍.

ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കയര്‍, ചെമ്മീന്‍, രണ്ടിടങ്ങഴി, ഔസേപ്പിന്റെ മക്കള്‍ തെണ്ടി വര്‍ഗ്ഗം എന്നിവ വളരെ ശ്രദ്ധിക്കപ്പെട്ട നോവലുകളാണ്. വെള്ളപ്പൊക്കത്തില്‍, നിത്യകന്യക, തസീല്‍ദാരുടെ അച്ഛന്‍, രണ്ടു തെണ്ടികള്‍, മാഞ്ചുവട്ടില്‍, പാതിവൃത എന്നിവ ശ്രദ്ധിക്കപ്പെട്ട കഥകളാണ്.

നിത്യ ജീവിതത്തില്‍ കണ്ടുമുട്ടിയ കഥാപത്രങ്ങളാണ് തകഴിയുടെ തൂലികക്ക് ബലം നല്‍കിയത്. സാമ്പത്തിക സാമൂഹിക അസമത്ത്വങ്ങളും വേദനിക്കുന്നവരുടെ രാഷ്ട്രീയവും എല്ലാം തന്റെ രചനകളില്‍ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലുണ്ടായ സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നിന്നു.

നിരവധി പുരസക്കരങ്ങളും അദ്ദേഹത്തെ തേടിയെത്തി.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ( ചെമ്മീന്‍ 1958 ),കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ഏണിപ്പടികള്‍ 1965) വയലാര്‍ അവാര്‍ഡ് (കയര്‍, 1980 ), കൂടാതെ സാഹിത്യത്തിന്റെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം(1984 ) എന്നിവ അദ്ദേഹത്തിന് ലഭിച്ചു.

1999 ഏപ്രില്‍ 10ന് മലയാളത്തിലെ ആ മഹാപ്രതിഭ അക്ഷരങ്ങളുടെ ലോകത്ത് നിന്നും യാത്രയായി.

No comments:

Post a Comment